"ആ... രാത്രി "
------------- വെള്ളിമൺ സുബിൻ ---------- ഒടിയന്റെ ഒടിവിദ്യയിലെന്നതുപോലെ പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ പൊതിഞ്ഞുകെട്ടി കരിമ്പടം പുതച്ച ആകാശം...... പെയ്തൊഴിഞ്ഞ സന്തോഷത്തിൽ മേഘങ്ങൾ നിറഞ്ഞു നിന്നു. മണ്ണിനും കുളിര്.. വിണ്ണിനും കുളിര്.... മനസ്സിനും കുളിര്..... മരുഭൂമിയിലേക്ക് വന്ന മഴപോലെ 'ആ രാത്രി' മഴ ആനന്ദം നൽകി... എന്തെന്നില്ലാത്ത അനുഭൂതി... തവളകൾ മഴവെള്ളപ്പാച്ചിൽ കണ്ട് രസിക്കുന്നു.. വീടിന്റെ വരാന്തയിലെ വെളിച്ചത്തിനു താഴെ വലിയ കൂട്ടക്കൊല നടന്നിരിക്കുന്നു. (ആത്മഹത്യയെന്നും പറയാം..!) പത്തമ്പത് ഈയലുകളുടെ മൃതശരീരം.....! ഓടിന്റെ അറ്റങ്ങളിൽ നിന്നും തറയിലേക്ക് വെള്ളത്തുള്ളികൾ ഇപ്പോഴും വഴുതിവീഴുന്നുണ്ട്. ചീവീടുകൾ നിശബ്ദമായി എന്ന് തോന്നിയിരുന്നു. വെറും തോന്നൽ മാത്രമായിരുന്നു അത്. മഴയുടെ രുദ്രമായ താളത്തിൽ ചീവീടിന്റെ പാട്ട് മുങ്ങിപോയതാണ്... ഇന്നത്തെ സംഗീതം എന്നത് പോലെ......! തോന്നലുകളാണ്... മനുഷ്യന്റെ ഇത്തരം തോന്നലുകളാണല്ലോ പലതിലേക്കും അവനെ കൊണ്ടെത്തിക്കുന്നത്. തോന്നലുകളും ധാരണകളും ഒന്നും ഇല്ലെങ്കിൽ പിന്നെന്തു മനുഷ്യൻ..! പുറത്തെ പെയ്തൊഴിഞ്ഞ ആകാശത്തിന്റെ അനുഭൂതിക്ക് സമാനമാ...